Wednesday, July 16, 2008

ഓര്‍ക്കുട്ട് ഒരു വിപ്ലവം


'സുന്ദരന്‍,സുശീലന്‍,സല്‍സ്വഭാവി' ,I am a secret admirer, I am so cool and treandy,I am who am. ഓര്‍കുട്ടിലെ എബൌട്ട് മി-യില്‍ എഴുതി വച്ചിട്ടുള്ള വചനങ്ങളാണിവ. ഇന്ത്യന്‍ യുവത്വത്തിന് ഇന്റെര്‍നെറ്റിന്റെ അത്ഭുത ലോകത്ത് തുച്ഛമായി ഒരിരിപ്പിടം കൊടുത്ത ഒര്കുടിന്റെ വിജയഗാഥ അന്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. കേള്‍ക്കുമ്പോള്‍ കാണാനും കാണുമ്പോള്‍ കൂടാനും തോന്നിപോകുന്ന ഒരു വലിയ ആശയസാക്ഷാല്‍ക്കാരം, ഒരേ കൂട്ടില്‍ നിന്നും പറന്നുപോയവര്‍ക്ക് വീണ്ടും ഒരുമിച്ചൊന്നു കൂടാന്‍ ഓര്‍ക്കുട്ട് അതിന്റെ ചില്ലകള്‍ തുറന്നുവച്ചിരിക്കുന്നു.

ഓര്‍ക്കുട്ട് ബുയ്കൊട്ടെന്‍ എന്ന ടര്‍കീഷ് വിദഗ്ദ്ധന്റെ തലയില്‍ വിരിഞ്ഞ ഈ ആശയത്തിന്റെ സാക്ഷാല്‍ക്കാരം ഒരു വസന്തമുണ്ടാക്കുമെന്നു ആരും കരുതിയിരുന്നിട്ടുണ്ടാവില്ല. മറ്റുള്ള സോഷ്യല്‍ വെബ് സൈറ്റുകളെക്കാള്‍ അധികമായി ഒര്കുട്ടിനു ഇന്ത്യയില്‍ ലഭിച്ച പ്രാധാന്യം എടുത്തുകാട്ടെണ്ടാതാണ്. ഓര്‍ക്കുട്ട് ഉപഭോഗത്തിന്റെ 53 ശതമാനവും ബ്രെസീലില്‍ ആണെന്കിലും ഇന്ത്യയ്ക്കും അതില്‍ മോശമല്ലാത്ത ഒരു സ്ഥാനമുണ്ട്‌.
നിര്‍മാണത്തില്‍ വളരെ ഏറെ സൂക്ഷ്മതയും അടക്കവും പുലര്‍ത്തിയിട്ടുള്ള ഓര്‍ക്കുട്ട് മറ്റേതു ഗൂഗിള്‍ ഉല്പന്നത്തെയും പോലെ ഉപയോഗിക്കാനുള്ള സൗകര്യം, പൊതു സ്വീകാര്യത,പരസ്യരാഹിത്യം മുതലായവയില്‍ മറ്റുള്ള സോഷ്യല്‍ വെബ് സൈറ്റുകളില്‍ നിന്ന് വ്യത്യസ്തമാകുന്നു.അവയെക്കാള്‍ മികവുട്ടതായ വിഭവങ്ങലുമാണ് ഓര്‍ക്കുട്ട് ഒരുക്കിയിരിക്കുന്നത്.ഈ അടിസ്ഥാനപരമായ ആകര്‍ഷണീയതയാണ് ഇന്ത്യന്‍ യുവത്വത്തിന് ഓര്‍ക്കുട്ട് പാടെ പിടിക്കാനുള്ള അടിസ്ഥാനകാരണം.

ഒര്കുട്ടിംഗ് ഇന്ന് ഒരു ശീലമായ്ക്കഴിഞ്ഞു.ലഹരിക്കും മറ്റും അധീനരാകുന്ന കണക്കെയുള്ള ഒരു അധിനിവേശ പ്രക്രിയയാണ് ഒര്കുട്ടിങ്ങിനുമുല്ലെതെന്നു വിശ്വസിക്കേണ്ടി വരും.കാരണം വിദ്യാര്‍ഥി സമൂഹവും അല്‍പ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരുമായ എല്ലാവരും ഒര്കുട്ടിംഗ് ഒരു ശീലമാക്കിയിട്ടുണ്ട്.ആഴ്ച്ചയ്ക്കൊന്നുവെച്ചു ഓര്‍ക്കുട്ടില്‍ കയറിയിറങ്ങുന്നവര്‍ മുതല്‍ കയറിയാല്‍ പിന്നെ വല്ലപ്പോഴും ഇറങ്ങുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ദിവസേനയുള്ള പത്രപാരായണവും ഓര്‍ക്കുട്ട് സേവയും ഒരേ പട്ടികയിലുള്‍ക്കൊള്ളിക്കാവുന്ന ശീലങ്ങള്‍ തന്നെ. തങ്ങളുടെ വശ്യമായ അടക്കസ്വഭാവം കാട്ടി ഉപഭോക്താവിനെ അധീനതയിലാക്കാന്‍ പത്രങ്ങളും ഓര്‍കുട്ടും കാട്ടുന്ന അധിനിവേശ പ്രവര്‍ത്തനത്തിന് ഒരു നിഗൂഡ സ്വഭാവം കൂടിയുണ്ട്. എങ്കിലും പത്രത്തിന് വായനക്കാരന് മേലയുള്ള ഭരണത്തെ ഉപകാരപ്രദമായ ഒന്നായേ പരിഗണിക്കാനാവു. എങ്കിലും അധികമായ ഓര്‍ക്കുട്ട് ശീലത്തെ ഉപകാരപ്രദം എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

ഓര്‍ക്കുട്ട് നിര്‍മാണത്തിലെ ആകര്‍ഷണീയതയും സൗകര്യങ്ങളും പിഴവില്ലായ്മയുമാണ് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്തവനെ വീണ്ടും ലോഗ് ഇന്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.ആദ്യമായി ഒരു പ്രൊഫൈല്‍ ഉണ്ടാക്കുവാനുള്ള സൗകര്യം വെച്ചുനീട്ടുന്ന ഓര്‍ക്കുട്ട് വിശാലമായ തന്റെ ഭൂമികയില്‍ സ്വന്തമായി ഒരിറ്റു ഭൂമി വാഗ്ദാനം ചെയ്യുകയാണ്.ഉപഭോക്താവിന്റെ സര്‍വവിധ താല്പര്യങ്ങളും മറ്റും പൂരിപ്പിച്ചുകൊടുക്കാനുള്ള ഈ പട്ടിക ഓര്‍ക്കുട്ട് സമൂഹത്തില്‍ അവര്‍ക്കേവര്‍ക്കും തങ്ങളുടെ സ്വത്വം പ്രകാശിപ്പിച്ചു കിട്ടാനുള്ള ഒരു വഴി കൂടിയാണ്. ഈ പട്ടികയിലെ ഓരോ ചോദ്യത്തിന്റെയും ഉത്തരങ്ങളിലൂടെ ഒരുവന്‍ ഏതാരക്കരനെന്നു മറ്റൊരുവന്‍ മനസ്സിലാക്കിയെടുക്കുന്നു. അതുകൊണ്ടുതന്നെ ഓര്‍ക്കുട്ടില്‍ ഒരു നല്ല ഇമേജ് സ്രഷ്ട്ടിക്കുന്നതിനു സുന്ദരമായ നുണകള്‍ എഴുതിയെങ്കിലും പ്രൊഫൈല്‍ സുന്ദരമാക്കാന്‍ ഉപഭോക്താവ് ശ്രമിക്കുന്നു. ഞാന്‍ വ്യത്യസ്തനാണ്, സുന്ദരനാണ്, എന്റെ വ്യക്തിത്വം സ്രേഷ്ടമാണ് എന്നെല്ലാം തെളിയിക്കുവാനായി ഓരോ ഉപഭോക്താവും ഓര്‍ക്കുട്ടില്‍ നടത്തിയിട്ടുള്ള ക്രയവിക്രിയകള്‍ അവരുടെ പ്രൊഫൈലുകളില്‍ സ്പഷ്ടമാണ്.സ്വയം ആരാണെന്ന് ചിന്തിക്കുവാനും സ്വന്തം താല്പര്യങ്ങള്‍ മനസ്സിലാക്കി അത് സമൂഹത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനും ഓര്‍ക്കുട്ട് വച്ചുനീട്ടിയ അവസരം ഇവയെക്കുറിച്ചൊക്കെ യുവാക്കളെ ഒന്ന് ചിന്തിപ്പിച്ചിരിക്കണം. അതുകൊണ്ടുതന്നെ സമൂഹത്തിനു മുന്‍പില്‍ തന്റെ സ്വത്വം വെളിപ്പെടുത്തി സ്വീകാര്യത നേടാനുള്ള ചെറുപ്പത്തിന്റെ അദമ്യമായ ശ്രമം ആ പ്രൊഫൈലുകളില്‍ തെളിഞ്ഞു കാണാം.

പിന്നെ കൂട്ടുകൂടലിന്റെ സൈബര്‍ ലോകത്തേക്ക്.പരിചയക്കാര്‍ക്ക് ഫ്രണ്ട്സ് റിക്വസ്റ്റുകള്‍. പുതിയ പരിച്ചയങ്ങള്‍ക്കും അത് തന്നെ ആയുധം. വെറുതെ ഇരിക്കുമ്പോള്‍ ആ കൂട്ടുകാര്‍ക്കു ഒരു സ്ക്രാപ്പ്. രസകരമായി വല്ലതും കിട്ടുമ്പോള്‍ ഒരു റെസ്ടിമോനിയല്‍. ഫ്രെണ്ട്സിന്റെ എണ്ണം കൂട്ടാന്‍ ഫ്രെണ്ടുമായൊരു മത്സരം.എന്നെന്കിലും തുടങ്ങിയ സൗഹൃദം വല്ലപ്പോഴും ഒരു സ്ക്രാപ്പില്‍ പുതുക്കല്‍. അല്ലറ ചില്ലറ ഓര്‍ക്കുട്ട് പരീഷണങ്ങള്‍. പുതുമകള്‍.ഓര്‍ക്കുട്ട് അതിന്റെ വിജയയജ്ഞം പൂര്‍ത്തിയാക്കുകയാണ്, ചെപ്പടി വിദ്യകളിലൂടെ ..

ഓര്‍കുട്ടിന്റെ ഈ ചെപ്പടി വിദ്യകള്‍ യുവ സമൂഹത്തില്‍ നിസാരമായ എന്തെങ്കിലും ചലനം സ്രഷ്ട്ടിച്ചിട്ടുണ്ടോ എന്നാണ് ഇനിയറിയേണ്ടത്. സൗഹൃദത്തിന്റെ ഈ സൈബറീകരണത്തില്‍ ആ പദത്തിന്റെ മൂല്യതിനെന്തെങ്കിലും കോട്ടം സംഭവിച്ചോ?മണിക്കൂറുകള്‍ ഓര്‍കുട്ടിന്റെ മായാലോകത്ത് വിരഹിച്ചു നടക്കുന്ന യുവത്വത്തിന് അലസതയും മന്ദതയും ബാധിച്ചുവോ? സമൂഹത്തിലെ കൊള്ളരുതായ്മകളോട് പ്രതികരിക്കേണ്ടെവര്‍ സൈബര്‍ സമൂഹത്തിന്റെ വലയില്‍ കുരുങ്ങി കിടപ്പാണോ? ഓര്‍ക്കുട്ട് വിജയഭേരിയില്‍ ഒതുങ്ങിപോകുന്ന ചില നിഷ്കലന്കമായ ചില സംശയങ്ങളാണിവ.

സൗഹൃദം എന്നാ വാക്ക് നിര്‍വച്ചനങ്ങള്‍ക്ക് അതീതമാണ്.എന്തിനു വെറും പരിചയങ്ങള്‍ക്ക് പോലും സൗഹൃദത്തിന്റെ ഗന്ധമുണ്ട്. സന്ധിയില്ലാതെ പരസ്പരം ആത്മാര്‍ഥമായി സ്നേഹിച്ചിരിക്കേണ്ടവരാണ് സുഹൃത്തുക്കള്‍. 21 ആം നൂറ്റാണ്ട് വരെ പഴയ സുഹൃത്തുക്കള്‍(ക്ലാസ്മേറ്റുകള്‍) തങ്ങളുടെ സൗഹൃദം പുതുക്കാറു കൂട്ടുകാരനെഴുതുന്ന മനസ്സ് തുറന്നുള്ള കത്തുകളിലൂടെയാണ്. പഴയ കൂട്ടുകാരന്റെ കത്ത് കിട്ടിയ സുഹൃത്തിന്റെ മാനസ്സികസന്തോഷം ഒന്ന് ഊഹിച്ചുനോക്കു. അതായിരുന്നു സൗഹൃദത്തിന്റെ യഥാര്‍ത്ഥ സുഖം. ഈ കത്തെഴുത്താണ് ഫോണ്‍ വിളിയിലെക്കും സ്ക്രാപ്പെഴുത്തിലെക്കും ചുരുങ്ങിപോയത്. സുഹൃത്ത് എന്ന വാക്കിന്റെ യതാര്‍ത്ഥ അര്‍ത്ഥം ഇന്നത്തെ തലമുറക്കറിയില്ല. സ്ക്രാപ്പിലൂടെ നിലനിര്‍ത്തേണ്ട ഒന്നായത് രൂപാന്തരപ്പെട്ടു. സൈബറീകരണത്തിലൂടെ സൗഹൃദങ്ങളുടെ ഊഷ്മളതയ്ക്കാണ് മുറിവേറ്റത്. ഇതു ഒരു അനിവാര്യതയാണ് .

സൈബറീകരണം കൂടുതല്‍ എന്ജോയ്മെന്റിലേക്ക് വഴിതുറന്നപ്പോള്‍ വഴി തെറ്റിപോയത് ഒരു യുവ തലമുറയ്ക്കാണ്. ഭാരതത്തിന്റെ ശക്തിയും ശബ്ധവുമാകേണ്ട ചില യുവ നക്ഷ്ത്രങ്ങള്‍ക്കാണ്. പക്ഷെ ഇതു വ്യാപകമായ ഒരു പ്രത്യാഖാതമായി കണക്കാക്കാനാവില്ല. നിസാരമായ ഒന്ന്.പക്ഷെ ഈ നിസാരത ഗൗരവത്തില്‍ നോക്കികാണേണ്ടത് തന്നെ. കാരണം ഒന്നോ രണ്ടോ യുവാക്കള്‍ സൈബറീകരണം മൂലം അലസരായോ അത് സൈബറീകരണം വരുത്തി വെച്ച വലിയ ദുരന്തം തന്നെയാണ്.

കമ്പ്യൂട്ടര്‍വല്‍ക്കരണം ലോകത്ത് വരുത്തി വെച്ച ദാരുണങ്ങള്‍ ചര്‍ച്ച ചെയ്യുകയല്ല ഇവിടെ ചെയ്തത്.ഇന്റെര്‍നെറ്റെന്ന മേഖല ഏല്‍പ്പിച്ച കൊച്ചുക്ഷതങ്ങള്‍ മനസ്സിലാക്കുവാന്‍ ഒരു ശ്രമം നടത്തുകയായിരുന്നു. അതില്‍ തന്നെ ബന്ധങ്ങളുടെ ആഴവും അര്‍ത്ഥവും നഷ്ടമായി എന്ന പൊതുധാരണയില്‍ എത്താന്‍ ശ്രമിക്കുകയായിരുന്നു.എങ്കിലും സാമാന്യവല്‍ക്കരിക്കപെട്ട നെറ്റ് മാനവരാശിക്ക് ചെയ്ത ഉപകാരങ്ങള്‍ക്കു മനുഷ്യനര്‍പ്പിക്കുന്ന ഉപകാരസ്മരണയില്‍ ഈ പരിമിതികള്‍ മുങ്ങി പോവുകയാണ്. മനുഷ്യനെന്ന സാമൂഹ്യ ജീവിയെ ഓര്‍ക്കുട്ട് മുതലായ സാമൂഹ്യ വെബ് സൈറ്റുകള്‍ തന്റേടം വാഗ്ദാനം ചെയ്തു അവരെ ഒറ്റപ്പെട്ട തുരുത്തുകളാക്കി മാറ്റുകയാണ്. അവരറിയാതെ, ആരോരുമറിയാതെ,,.....

1 comment:

Unknown said...

da nintte sahithyam kallakki.kollam continue .......